പാലക്കാട്: നെല്ലിയാമ്പതിയിലെ കേശവൻപാറ വ്യൂ പോയിന്റിലെ സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ കേശവൻപാറ വ്യൂ പോയിന്റിലേക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പോത്തുണ്ടി-നെല്ലിയാമ്പതി പാതയോരത്ത് വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് ഒരാൾ മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു നടപടി.
മഴയുടെ മുന്നറിയിപ്പ് കണക്കിലെടുത്തും കൂടുതൽ പാറകളുള്ള പ്രദേശമായതിനാലും അപകടസാധ്യത കണക്കിലെടുത്താണ് പ്രവേശനം താൽക്കാലികമായി നിർത്തി വച്ചിരുന്നത്. അതേസമയം മുന്നറിയിപ്പില്ലാതെയുള്ള സന്ദർശക വിലക്കിനെതിരെ വിനോദസഞ്ചാരികൾക്ക് പുറമേ പ്രദേശത്തെ വ്യാപാരികളും ജീപ്പ്, ഓട്ടോ ജീവനക്കാരും പ്രതിഷേധിച്ചിരുന്നു.
നെല്ലിയാമ്പതിയിൽ കേശവൻപാറ ഒഴികെയുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് തടസമുണ്ടായിരുന്നില്ല. ഏറെ നാളത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പിന്നാലെ വന്ന ഇളവുകളെ തുടർന്ന് ഇവിടങ്ങളിൽ വലിയ രീതിയിലാണ് ഇപ്പോൾ വിനോദസഞ്ചാരികൾ എത്തുന്നത്.
Read also: കൊറ്റിയോട്ടുകുന്ന് കുന്നിൽ മാവോയിസ്‌റ്റ് സംഘത്തെ കണ്ടതായി പ്രദേശവാസിയുടെ മൊഴി