വയനാട്: ആദിവാസി കോളനിക്ക് സമീപം മാവോയിസ്‌റ്റ് സംഘത്തെ കണ്ടതായി പ്രദേശവാസിയുടെ മൊഴി. ഇന്നലെ രാവിലെ പേരാൽ കൊറ്റിയോട്ടുകുന്ന് ആദിവാസി കോളനിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ കുന്നിലാണ് മാവോയിസ്‌റ്റ് സംഘത്തെ കണ്ടതെന്ന് പ്രദേശവാസിയായ കണ്ണോത്ത് അഷ്‌റഫ് പറഞ്ഞു. ഇന്നലെ രാവിലെ പത്തേകാലോടെ കാടുവെട്ടാനെത്തിയപ്പോഴാണ് സംഘത്തെ കണ്ടതെന്നാണ് അഷ്‌റഫ് പൊലീസിന് മൊഴി നൽകിയത്.
സംഘം യൂണിഫോം ധരിച്ചിരുന്നു. തോക്കും മറ്റു ആയുധധാരികളായ മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും അഷ്‌റഫ് പറഞ്ഞു. അതേസമയം, പകൽ സമയത്ത് മാവോയിസ്‌റ്റ് സംഘം ഇത്തരം സ്‌ഥലങ്ങളിൽ എത്താൻ സാധ്യത കുറവാണെന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കൂടി മാത്രമേ സംഭവസ്‌ഥലത്ത് എത്താൻ കഴിയുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും പോലീസ് അറിയിച്ചു.
ജെഎസ്‌പി അജിത് കുമാറിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പോലീസും തണ്ടർ ബോൾട്ട് സംഘവും സ്‌ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ വർഷം നവംബർ മൂന്നിന് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റ് അംഗം കൊല്ലപ്പെട്ട ബാണാസുരമലയുടെ സമീപ പ്രദേശമാണിത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Read Also: അസമിലെ പോലീസ് വെടിവെപ്പ്; സിബിഐ അന്വേഷണത്തിന് ശുപാർശ