കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്ത് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ് താലിബാൻ തീവ്രവാദികൾ. ഇതിനെ തുടർന്ന് പാകിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ തലവൻ കാബൂളിൽ എത്തി. താലിബാന്റെ ക്ഷണപ്രകാരമാണ് ചാരസംഘടനാ തലവൻ ലെഫ്‌റ്റനന്റ് ജനറൽ ഫൈസ് ഹമീദ് അഫ്‌ഗാനിൽ എത്തിയത്.
രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിന് താലിബാനെ സഹായിക്കുമെന്ന് പാകിസ്‌ഥാൻ സൈനിക തലവൻ ഖമർ ജാവേദ് ബജ്വ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയോട് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. അഫ്‌ഗാനിലെ സമാധാനത്തിനും സ്‌ഥിരതക്കും വേണ്ടി പോരാടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഐഎസ്‌ഐ തലവന്റെ കാബൂൾ സന്ദർശനം.
ഓഗസ്‌റ്റ് 15ന് കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. അവസാന യുഎസ് സൈനികനും അഫ്‌ഗാൻ വിട്ടതോടെ രാജ്യത്ത് സർക്കാർ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കിയിരുന്നു. എങ്കിലും ഇതുവരെ സർക്കാർ രൂപീകരിക്കാൻ താലിബാന് കഴിഞ്ഞിട്ടില്ല. ശനിയാഴ്‌ചയോ വെള്ളിയാഴ്‌ചയോ സർക്കാർ രൂപീകരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇറാൻ മാതൃകയിലാകും താലിബാൻ സർക്കാർ രൂപീകരിക്കുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുല്ല അബ്‌ദുൽ ഖനി ബറാദാർ ആയിരിക്കും സർക്കാറിന്റെ തലവൻ.
അതേസമയം, ഇതുവരെ നിലയുറപ്പിക്കാനാകാത്ത പഞ്ച്‌ഷീറിൽ താലിബാനും വടക്കൻ സഖ്യവും പോരാട്ടം തുടരുകയാണ്. താലിബാന് കീഴടങ്ങാതെ പോരാട്ടം തുടരുകയാണ് പഞ്ച്‌ഷീർ.
Also Read: ആര്‍എസ്എസിനെ താലിബാനോടുപമിച്ചു; ജാവേദ് അക്‌തർ മാപ്പ് പറയണമെന്ന് ബിജെപി