കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിക്കുന്ന നമ്പർ 18 ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന. ഹോട്ടൽ ഉടമ റോയി ജെ വയലാട്ടുമായി ഹോട്ടലിലെത്തിയാണ് പരിശോധന നടന്നത്.
രാവിലെ ചോദ്യം ചെയ്യലിനായി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരായി അര മണിക്കൂറിനകം പോലീസ് ഇദ്ദേഹവുമായി ഹോട്ടലിലേയ്‌ക്ക് പുറപ്പെടുകയായിരുന്നു. ഇന്ന് ഹാർഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇന്നലെ 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പോലീസ് വിട്ടയച്ചത്.
റോയി പോലീസിന് കൈമാറിയ ഹാർഡ് ഡിസ്‌കിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് എത്തിയപ്പോൾ ഹാർഡ് ഡിസ്‌ക് ഹോട്ടലിൽ തന്നെയുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് വീണ്ടും പരിശോധനയ്‌ക്ക് തീരുമാനിച്ചത്. പരിശോധന കഴിഞ്ഞു പോലീസ് മടങ്ങിയെങ്കിലും ഡിസ്‌ക് ലഭിച്ചോ എന്നതു സംബന്ധിച്ച വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല.
പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് കഴിഞ്ഞ ദിവസം അന്വഷണ ഉദ്യോഗസ്‌ഥൻ പറഞ്ഞെങ്കിലും ഹോട്ടലിൽ നടന്ന സംഭവങ്ങളുടെ ദുരൂഹതയുടെ കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല. ഇതു വിശദമായി അന്വേഷിച്ച ശേഷം മാത്രം വിവരങ്ങൾ കൈമാറാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവുമായി മേൽ ഉദ്യോഗസ്‌ഥർക്ക് റിപ്പോർട് നൽകുമെന്നും അറിയിച്ചിരുന്നു.
Also Read: അപകീർത്തി കേസ്; രാഹുല്‍ ഗാന്ധി ഹൈക്കോടതിയിലേക്ക്