വയനാട് : ജില്ലയിൽ 2 വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വനത്തിനുള്ളിലെ 4 വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവയാണ് ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവ് നൽകാനായി വീണ്ടും തുറക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ ഇവ തുറക്കാൻ തീരുമാനിച്ചത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം തുറന്നെങ്കിലും, ചുരം റോഡിലെ നിർമാണ പ്രവർത്തനങ്ങളും, കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമായതും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സഞ്ചാരികളുടെ പ്രിയപ്പെട്ട വനത്തിലെ കേന്ദ്രങ്ങൾ തുറക്കുന്നതോടെ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രകൃതി സംരക്ഷണ സമിതിയുടെ പരാതിയെ തുടർന്ന് 2019ലാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടത്. വനഭൂമി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. പിന്നീട് അപേക്ഷ നൽകുകയും അംഗീകാരം നേടുകയും ചെയ്‌തതോടെയാണ് ഇപ്പോൾ വീണ്ടും ഇവ തുറക്കാൻ അനുമതി ലഭിച്ചത്. ഇതോടെ സഞ്ചാരികൾക്ക് വീണ്ടും തങ്ങളുടെ പ്രിയപ്പെട്ട മേഖലയിലെത്താം എന്നതിനൊപ്പം തന്നെ ഇതിനെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ജീവനക്കാർക്കും ഈ കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നത് ഗുണം ചെയ്യും.
കോവിഡ് പശ്‌ചാത്തലം നിലനിൽക്കുന്നതിനാൽ 4 കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുറുവ ദ്വീപിൽ പ്രതിദിനം 1,150 പേർക്കും, ചെമ്പ്ര പീക്കിൽ 200 പേർക്കും, മീൻമുട്ടി വെള്ളച്ചാട്ടത്തിൽ 1,200 പേർക്കും, സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ 1,200 പേർക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
Read also : കോവിഡ് രണ്ടാം വ്യാപനം; രോഗികളുടെ എണ്ണത്തിൽ കുറവില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി