തിരുവനന്തപുരം: ഇന്ധന നികുതിയിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധനവില പിടിച്ചു നിർത്തേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പ്രധാനമന്ത്രി വിമർശിക്കുന്നത് ഖേദകരമാണ്. സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി അറിയുന്ന പ്രധാനമന്ത്രി ഇങ്ങനെ പറയരുതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2014 മുതലുള്ള കാലയളവിൽ കേന്ദ്ര സർക്കാർ 14 തവണ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേലുള്ള നികുതി വർധിച്ചപ്പോൾ 4 തവണയാണ് നികുതിയിൽ കുറവ് വരുത്തിയത്. എന്നാൽ, കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഒരിക്കൽ പോലും കേരളം പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേലുള്ള വിൽപ്പന നികുതി വർധിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച യോഗത്തിൽ കേരളം ഉൾപ്പടെയുള്ള ചില സംസ്‌ഥാനങ്ങളുടെ പേര് പറഞ്ഞു ആ സംസ്‌ഥാനങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേലുള്ള വിൽപ്പന നികുതി കുറക്കുന്നില്ല എന്ന് പ്രധാനമന്ത്രി വിമർശിച്ചതിന് എതിരേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വം പൂർണമായും കേന്ദ്രത്തിനാണുള്ളത്.
എന്നാൽ, ഇത് സംസ്‌ഥാനങ്ങളുടെ മേൽ കെട്ടിവെക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഫെഡറൽ സംവിധാനത്തിൽ ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇന്ധനവില പിടിച്ചു നിർത്താൻ കേന്ദ്രം ഉടനടി നടപടികൾ സ്വീകരിക്കണം. ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഇല്ലാതാക്കണമെന്നും ഇതിന് അടിയന്തിരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Most Read: സർക്കാർ സർവീസുകളിലെ പിൻവാതിൽ നിയമനം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി