ന്യൂഡെൽഹി: സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രീം കോടതി. അനധികൃത പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ശാപമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. എല്‍ഐസിയിലെ 11,000 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു പരാമര്‍ശം. എല്‍ഐസി നിയമപ്രകാരമുള്ള കോര്‍പറേഷനെന്നും ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്‌ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
1985 മെയ് 20നും 1991 മാര്‍ച്ചിനും ഇടയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ പാര്‍ട്ട് ടൈം അടിസ്‌ഥാനത്തില്‍ നിയമിതരായ പതിനൊന്നായിരത്തോളം പേരെ സ്‌ഥിരപ്പെടുത്താന്‍ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. നിയമപ്രകാരം രൂപീകൃതമായ സ്‌ഥാപനമാണ് എല്‍ഐസി. അതിനാല്‍ തന്നെ ഭരണഘടനയുടെ 14.16 അനുച്‌ഛേദങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിയമനം മാത്രമേ നടത്താന്‍ കഴിയുകയുള്ളു എന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
നിയമന മാനദണ്ഡങ്ങള്‍ പാലിക്കാതെ പതിനൊന്നായിരത്തോളം പേരെ സ്‌ഥിരപ്പെടുത്താന്‍ നിര്‍ദേശിക്കുന്നത് പിന്‍വാതില്‍ നിയമനത്തിന് തുല്യമായിരിക്കുമെന്ന് ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി. അതേസമയം, അര്‍ഹതപ്പെട്ട ജീവനക്കാര്‍ക്ക് നഷ്‌ടപരിഹാരം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
Most Read: സിൽവർ ലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ