മലപ്പുറം: മൻമോഹൻ സിംഗിന്റെ കാലത്ത് അറുപതിലെത്തിയ പെട്രോൾ വില കുറക്കണമെന്നാവശ്യപ്പെട്ട് ബന്തും ഹർത്താലും നടത്തിയ ഇടതുപാർട്ടികളും അവരുടെ ഡിവൈഎഫ്‌ഐ ഉൾപ്പടെയുള്ള യുവജനസംഘടനകളും ഇപ്പോൾ മാളത്തിലൊളിച്ച കാഴ്‌ചയാണ് കാണുന്നതെന്ന് ടികെ അഷറഫ് അഭിപ്രായപ്പെട്ടു.
ജില്ലയിലെ പൊന്നാനി മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ഇന്ധന വിലവർധനക്കെതിരെ നടത്തിയ ജനകീയ ഒപ്പ് ശേഖരണം ചന്തപ്പടിയിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കവെയാണ് ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജനജീവിതം ഗുരുതര പ്രതിസന്ധിയിലായ കോവിഡ് കാലഘട്ടത്തിൽ പെട്രോളിയം ഉൾപ്പന്നങ്ങൾക്ക് അമിതമായ നികുതി ചുമത്തി വില വർധിപ്പിച്ചത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും നികുതി കുറച്ച് മോദി–പിണറായി സർക്കാറുകൾ ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും ടികെ അഷറഫ് ആവശ്യപ്പെട്ടു. രാജ്യത്ത് പെട്രോൾ വില 100ഉം കടന്ന സാഹചര്യത്തിലായിരുന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം.
കേന്ദ്ര–സംസ്ഥാന സർക്കാറുകൾ പെട്രോൾ–ഡീസൽ–പാചക വാതകങ്ങളുടെ ഭീമമായ നികുതി വേണ്ടെന്ന് വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പെട്രോൾ പമ്പുകൾക്ക് മുൻപിൽ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തിയത്. കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. ബ്ളോക് കോൺഗ്രസ് പ്രസിഡണ്ട് മുസ്‌തഫ വടമുക്ക്, വസന്തകുമാർ, കെ കേശവൻ, ടി രാജ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
Most Read: അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും; സിദ്ദു പാർട്ടി അധ്യക്ഷൻ