ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയും ഡീസലിന് 96.21 രൂപയുമായി.
കൊച്ചി പെട്രോള്‍- 100.77, ഡീസല്‍- 95, കോഴിക്കോട് പെട്രോള്‍- 101.03, ഡീസല്‍- 94.81 എന്നിങ്ങനെയാണ് പുതുക്കിയ വില. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ ഡീസല്‍ വിലയും ദിവസങ്ങള്‍ക്കകം സെഞ്ച്വറി തികക്കും.
വിവധ സംസ്‌ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മെയ് നാല് മുതല്‍ രാജ്യത്ത് ഇന്ധനവില പതിവായി കൂട്ടുന്ന നിലയാണ് ഉണ്ടായത്. അതിന് മുമ്പ് കേരളമുള്‍പ്പടെ നാല് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം വർധന ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ഒന്നിടവിട്ട ദിവസങ്ങളിലെന്നോണം വില കൂട്ടുകയായിരുന്നു.
അതേസമയം, വിലകൂടുമ്പോഴും ഇന്ധന നികുതിയിനത്തില്‍ സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന നികുതി കുറക്കാൻ സംസ്‌ഥാന-കേന്ദ്ര ഭരണ കൂടങ്ങള്‍ തയ്യാറാവത്തതും ജനങ്ങള്‍ക്ക് മഹാമാരിക്കാലത്ത് തിരിച്ചടിയാവുകയാണ്. ഇന്ധനവില വർധനയിൻമേലുള്ള അധിക നികുതി വേണ്ടെന്ന് വെക്കാനാകില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്‌തമാക്കിയിരുന്നു. സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമാണ്. സംസ്‌ഥാനം നികുതി കൂട്ടിയിട്ടില്ലെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
Most Read: ചരിത്രം വഴിമാറി; ഡെൻമാർക്കിനെ തകർത്ത് ഇംഗ്‌ളണ്ട് യൂറോ കപ്പ് ഫൈനലിൽ