വെംബ്ളി: യൂറോ കപ്പിന്റെ രണ്ടാം സെമിഫൈനല്‍ മൽസരത്തില്‍ ഡെൻമാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ളീഷ് പട ചരിത്രത്തിൽ ആദ്യമായി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു.
സ്വന്തം നാട്ടിൽ നടന്ന പോരാട്ടത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഇംഗ്ളണ്ട് മിന്നുന്ന ജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ടീമിന്റെ വിജയം. ഫൈനലിൽ കരുത്തരായ ഇറ്റലിയെയാണ് ഇംഗ്ളണ്ട് നേരിടുക.
30ആം മിനിറ്റില്‍ ഡെൻമാര്‍ക്കാണ് ആദ്യ വെടി പൊട്ടിച്ചത്. മനോഹരമായ ഫ്രീകിക്കില്‍ നിന്ന് ഡംസ്‌ഗാർഡാണ് ഇംഗ്ളീഷ് വല കുലുക്കിയത്. ആദ്യം പകച്ചു പോയെങ്കിലും തിരിച്ചടി തുടങ്ങിയ ഇംഗ്ളണ്ട് അധികം വൈകാതെ സമനില പിടിച്ചു വാങ്ങി.
റഹിം സ്‌റ്റര്‍ലിങ്ങിന്റെ ഷോട്ട് ഡെൻമാര്‍ക്ക് ഗോളി അവിശ്വസനീയമായി തട്ടിയകറ്റിയതിന് പിന്നാലെ 39ആം മിനിറ്റില്‍ ഒരു പാസ് ക്ളിയര്‍ ചെയ്യാന്‍ ശ്രമിക്കവെ ഡെൻമാര്‍ക്ക് നായകന്‍ സിമോണ്‍ കെയറിന്റെ കാലിൽ തട്ടി പന്ത് വലയില്‍.
പിന്നീട് ഇരുടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ അകന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്താര്‍ജ്‌ജിച്ച ഇംഗ്‌ളണ്ട് ടീമിനെയാണ് മൈതാനത്ത് കണ്ടത്. എതിര്‍ ഗോള്‍ മുഖത്ത് സ്‌റ്റര്‍ലിങ്ങും കെയ്‌നും സംഘവും നിരന്തരം ഭീതി വിതച്ചു. എന്നാല്‍ കോട്ടകെട്ടിയ ഡെൻമാർക്ക് പ്രതിരോധത്തെ ഇളക്കാനായില്ല.
നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോഗോൾ വീതം നേടിയതോടെ മൽസരം അധിക സമയത്തേക്ക് നീട്ടുകയായിരുന്നു. ഒടുവിൽ 104ആം മിനിറ്റില്‍ ഇംഗ്‌ളണ്ട് ആഗ്രഹിച്ച നിമിഷമെത്തി. ബോക്‌സിനുള്ളില്‍ സ്‌റ്റര്‍ലിങ്ങിനെ വീഴ്‌ത്തിയതിന് പെനാല്‍റ്റി ലഭിച്ചു.
കിക്കെടുത്ത ഹാരി കെയ്‌ന് പിഴച്ചു. ഗോളി ഷ്‌മൈക്കേല്‍ ആദ്യശ്രമത്തില്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ടില്‍ കെയ്ന്‍ ലക്ഷ്യം കണ്ടു, ഇംഗ്ളണ്ട് ഫൈനലിലേക്ക്. തോറ്റെങ്കിലും മികച്ച പോരാട്ടവീര്യം കാഴ്‌ചവെച്ച ഡെൻമാർക്കും കയ്യടി നേടി. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഇറ്റലിയെയാണ് ഇംഗ്ളണ്ട് നേരിടുക.
Read Also: പുതിയ കളികള്‍ തുടങ്ങാനാണ് കേന്ദ്ര നീക്കം; പുനസംഘടനയിൽ മഹുവ മൊയ്‌ത്ര