കണ്ണൂർ: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെതിരെ കൂടുതൽ നടപടികൾ ഇന്ന് ഉണ്ടായേക്കാം. ബിജു കുര്യന്റെ വിസ റദ്ദാക്കി എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനം. ഇന്ന് വാർത്താ സമ്മേളനം നടത്തുന്ന കൃഷിമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബിജു കുര്യന്റെ തിരോധാനത്തിൽ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതൽ വ്യക്‌തത ഒന്നുമില്ല. താൻ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കൾക്കും വിവരമൊന്നുമില്ല. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12ന് ഇസ്രയേലിലേക്ക് പോയത്.
തുടർന്ന്, 17ന് രാത്രിയാണ് ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിനിടെ ബിജു കുര്യനെ കാണാതാവുന്നത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് അപ്പോൾ തന്നെ എംബസിയെ വിവരം അറിയിച്ചു. തിരച്ചിൽ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേൽ അധികൃതരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. പിന്നാലെ, ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങിയെത്തി.
താൻ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജ് മാത്രമാണ് ബിജുവിനെ കുറിച്ച് പിന്നീട് കിട്ടിയ വിവരം. യാത്രയുടെ തുടക്കം മുതൽ ബിജു സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നു. ആസൂത്രിതമായി ബിജു മുങ്ങിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇരട്ടി പേട്ടയിലെ ബിജുവിന്റെ വീട് ഇപ്പോൾ പൂട്ടികിടക്കുകയാണ്. പ്രതികരിക്കാൻ താൽപര്യം ഇല്ലെന്നാണ് ഭാര്യ വ്യക്‌തമാക്കുന്നത്.
20 വർഷമായി കൃഷിക്കാരനാണ് ബിജു എന്നാണ് അയൽവാസികൾ നൽകുന്ന വിവരം. കഴിഞ്ഞ ഡിസംബർ 20ന് ഓൺലൈൻ വഴിയാണ് ബിജുവിന്റെ ഇസ്രയേലിൽ പോകുന്നതിനുള്ള അപേക്ഷ വന്നതെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നുവെന്നും പായം കൃഷി ഓഫിസർ കെജെ രേഖ വ്യക്‌തമാക്കി. ബിജുവിന്റെ ബന്ധുക്കൾ ആരെങ്കിലും ഇസ്രയേലിൽ ഉള്ളതായി വിവരമില്ല. എന്നാൽ, നാട്ടുകാരായ കുറച്ചു പേർ ജോലി ആവശ്യാർഥം ഇസ്രയേലിൽ ഉണ്ട്. ബിജു ഇവരുടെ അടുത്തുണ്ടാകാം എന്നാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും കരുതുന്നത്.
Most Read: ബിബിസി ഡോക്യുമെന്ററി; ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താൻ ശ്രമമെന്ന് വിദേശകാര്യ മന്ത്രി