ആലപ്പുഴ: നിയമസഭാ വോട്ടെടുപ്പിന് ശേഷം ചില മാദ്ധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുക ആണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. രാഷ്‌ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നതെന്നും സുധാകരൻ ആരോപിച്ചു. ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളിൽ വന്ന വാർത്തകൾക്ക് എതിരെയാണ് സുധാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.
“ചില ആളുകൾ പെയ്‌ഡ് റിപ്പോർട്ടർമാരെ പോലെ പെരുമാറുന്നു. വേണ്ടത്ര പ്രവർത്തിച്ചില്ല എന്ന് മാദ്ധ്യമ പ്രവർത്തകരാണോ വിലയിരുത്തുന്നത്? തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ വിശ്രമിച്ചിട്ടില്ല. 65 യോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. ജില്ലയിൽ 17 യോഗത്തിൽ പ്രസംഗിച്ചു. അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തു,”- അദ്ദേഹം പറഞ്ഞു.
“എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയാണോ ഞാൻ? 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്‌പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ട്. അതൊന്നും ഞങ്ങളുടെ പാർട്ടിയിൽ നടക്കില്ല, അവരുടെ പേരൊന്നും പറയുന്നില്ല, ആരാണെന്ന് എല്ലാവർക്കും അറിയാം. എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയിൽ കയറിയ ശേഷം പറയുന്നു ഞാൻ പ്രവർത്തിച്ചില്ലെന്ന്; എന്തൊരു രീതിയാണ്,”- സുധാകരൻ പറയുന്നു
തന്റേത് രക്‌തസാക്ഷി കുടുംബമാണ്. ഇത്തവണ അരൂർ തിരിച്ച് പിടിക്കും. പ്രവർത്തിച്ചില്ല എന്ന് പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസമാണ്. പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി ഉണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിട്ടും വാര്‍ത്ത വരുന്നത് മനഃപൂർവം സിപിഎമ്മിനെ നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്,”- സുധാകരൻ പറഞ്ഞു.
Also Read: മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും