കണ്ണൂർ: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത അകറ്റാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.
കണ്ണൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ആദ്യം അന്വേഷണം നടത്തിയ കേസ് പിന്നീട് സ്‌റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയാണ് ഇനി കേസ് അന്വേഷിക്കുക. ഡിവൈഎസ്‌പി ഷാജു ജോസിനാണ് അന്വേഷണ ചുമതല.
മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ വെള്ളിയാഴ്‌ചയാണ് ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചെക്യാട് കൂളിപ്പാറയിലെ ആളൊഴിഞ്ഞ സ്‌ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം സംശയങ്ങള്‍ക്ക് വഴിവെക്കുക ആയിരുന്നു. മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്‌ടറുടെ മൊഴി വടകര റൂറല്‍ എസ്‌പി നേരിട്ടെത്തിയാണ് രേഖപ്പെടുത്തിയത്.
അതേസമയം മൃതദേഹം കണ്ടെത്തിയ സ്‌ഥലത്ത് പോലീസ് വ്യാപക പരിശോധന തുടരുകയാണ്. നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പരിശോധന. പ്രതികള്‍ ഈ പ്രദേശത്ത് ഒളിച്ചു താമസിച്ചുവെന്നാണ് കരുതുന്നത്. പ്രദേശവാസികൾ ആരെങ്കിലും ഒളിത്താവളം ഒരുക്കി നല്‍കിയിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.
Read Also: പോസ്‌റ്റർ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി; മുല്ലപ്പള്ളിയെ കണ്ട് വീണ