കൽപറ്റ: വയനാട് അമ്പലവയലിലെ ഹോം സ്‌റ്റേയിൽ വെച്ച് കർണാടക സ്വദേശിയെ യുവതിയെ കൂട്ടബലാൽസംഗം ചെയ്യുകയും സ്‌ഥാപനത്തിൽ കവർച്ച നടത്തുകയും ചെയ്‌ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഉള്ളൂർ കുന്നത്തറ പടിക്കൽ വീട്ടിൽ ലെനിൻ (35), കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പിൽ മുഹമ്മദ് ആഷിഖ് (30), വലിയാണ്ടി വളപ്പിൽ റയീസ് (31) എന്നിവരാണ് പിടിയിലായത്. പെരുവണ്ണാമൂഴി മരുതോങ്കരയിൽ നിന്നുമാണ് ഇവരെ ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൾ ഷെരീഫും സംഘവും അറസ്‌റ്റ് ചെയ്‌തത്.
യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത ശേഷം ഹോം സ്‌റ്റേയിലെ എട്ട് മൊബൈൽ ഫോണുകളും കംപ്യൂട്ടർ മോണിറ്ററും അൻപതിനായിരം രൂപയും സംഘം മോഷ്‌ടിച്ചതായാണ് പരാതി. ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് യുവതിയെ പെൺവാണിഭത്തിനായി ഉപയോഗിച്ച ഹോം സ്‌റ്റേ നടത്തിപ്പുകാരായ നാലുപേരെ മുൻപ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അമ്പലവയലിൽ രണ്ടുമാസം മുൻപ് പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ ഹോളിഡേ ഹോം സ്‌റ്റേയിലാണ് സംഭവം. നൂൽപ്പുഴ, സിഐ എലിസബത്ത്, പടിഞ്ഞാറത്തറ എസ്‌ഐ ഇകെ അബൂബക്കർ, അമ്പലവയൽ എസ്‌ഐ ഷോബിൻ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Most Read: ടവറിൽ കയറി യുവതിയുടെ ആത്‍മഹത്യാ ശ്രമം; കടന്നൽ കൂടി ഇളകിയതോടെ താഴേക്ക് ചാടി