കോഴിക്കോട്: ഐ-ലീഗില്‍ കേരളത്തിന്റെ പെരുമ ഉയര്‍ത്തിപിടിച്ച മലബാറിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ട് ഈ വര്‍ഷവും കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയം തന്നെ. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയിരിക്കുന്നത്. 2021 ആഗസ്റ്റ് 8 വരെയാണ് കരാറിന്റെ കാലാവധി.
നിലവില്‍ സാഹചര്യത്തില്‍ കാണിക്കളെ പ്രവേശിപ്പിച്ചു കൊണ്ട് മത്സരങ്ങള്‍ നടത്താന്‍ സാധ്യതയില്ലെങ്കിലും ലീഗ് ആരംഭിക്കുന്നത് വരെ ടീമിന്റെ പരിശീലനവും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കും ഗ്രൗണ്ട് തന്നെയായിരിക്കും ഉപയോഗിക്കുക. ‘ കരാര്‍ നീട്ടി നല്‍കിയതിന് കോര്‍പ്പറേഷന് നന്ദി അറിയിക്കുന്നു, ടീമിന്റെ ഹോം ഗ്രൗണ്ടായി ഇവിടെ തുടരണം എന്ന് തന്നെയാണ് ആഗ്രഹം. ചരിത്രമുറങ്ങുന്ന മൈതാനത്തില്‍, മലബാറിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്‍പില്‍ കളിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമാണ്’ ക്ലബ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.
സ്‌പാനിഷ് യുവ പരിശീലകന്‍ വിന്‍സെന്റ് ആല്‍ബര്‍ട്ടോ അന്നീസോയുടെ കീഴില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് ടീം. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് അന്നീസോ ടീമിനെ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയ ക്ലബ് വരാനിരിക്കുന്ന സീസണുകളില്‍ മുന്‍നിര ലീഗായ ഐഎസ്എല്ലിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.