കൊച്ചി: സംസ്‌ഥാന സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിൽ വനിതാ ഫുട്‍ബോൾ അക്കാദമി ആരംഭിക്കുന്നു. സ്‌പോർട്സ് കൗൺസിലിനൊപ്പം കേരളത്തിലെ പ്രധാന ഫുട്‍ബോൾ ക്‌ളബ്ബുകളായ കേരള ബ്‌ളാസ്‌റ്റേഴ്‌സും ഗോകുലം കേരളയും കൈകോർക്കും. അക്കാദമിയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് നിർവഹിക്കും.
കായികമന്ത്രി വി അബ്‌ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷനാകും. കായിക യുവജന കാര്യാലയം ഡയറ്കടർ ജെറോമിക് ജോർജ് ഐഎഎസ്, കേരള സംസ്‌ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സി കുട്ടൻ, കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഐഎഎസ് എന്നിവരാണ് അക്കാദമിയെ നയിക്കുക. കേരളത്തിലെ പ്രതിഭാധനരായ വനിതാ ഫുട്‍ബോൾ താരങ്ങളെ വാർത്തെടുക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം.
എറണാകുളം ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കീഴിലുള്ള പനമ്പിള്ളി നഗർ സ്‌റ്റേഡിയമാണ് വനിതാ ഫുട്‍ബോൾ അക്കാദമിയുടെ പരിശീലനത്തിനായി ഉപയോഗിക്കുക. ദേശീയ അന്തർദേശീയ മൽസരങ്ങളിൽ പങ്കെടുക്കുന്നതിനായി മികച്ച വനിതാ ഫുട്‍ബോൾ ടീമിനെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് സ്‌പോർട്സ് കൗൺസിലും ഫുട്‍ബോൾ ക്‌ളബ്ബുകളും മുന്നോട്ട് വെക്കുന്നത്. ഇതിനായി പരമാവധി വനിതാ ഫുട്‍ബോൾ താരങ്ങൾക്ക് അക്കാദമിയിലേക്ക് പ്രവേശനം നൽകും.
ജിവി രാജ സ്‌പോർട്സ് സ്‌കൂളിലും കണ്ണൂർ സ്‌പോർട്സ് സ്‌കൂളിലും അക്കാദമി ആരംഭിക്കുന്നുണ്ട്. ഇവിടേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ കായിക യുവജന കാര്യാലയം ഒരുക്കും. അന്താരാഷ്‌ട്ര നിലവാരമുള്ള ആർട്ടിഫിഷ്യൽ ഫുട്‍ബോൾ ഗ്രൗണ്ട്, കായിക ഉപകരണങ്ങൾ, സ്‌പോർട്സ് മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സംവിധാനം, മികച്ച പരിശീലകർ, മികച്ച മാനേജ്‌മെന്റ് സംവിധാനം, അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം, ഓരോ കായികതാരത്തിന്റെയും പുരോഗതി വിലയിരുത്താനുള്ള ഡാറ്റ മാനേജ്‌മെന്റ് അനാലിസിസ് പ്‌ളാറ്റ്‌ഫോം തുടങ്ങിയ സൗകര്യങ്ങളെല്ലാം അക്കാദമികളിൽ ഉണ്ടാകും.
Also Read: മതസൗഹാര്‍ദം തകര്‍ക്കുന്നവർക്ക് എതിരെ കർശന നടപടി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി