തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ വിട്ടുവീഴ്‌ചയില്ലാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
വിഷലിപ്‌തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നവരെ നേരിടാന്‍ ശക്‌തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്‌ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
സമൂഹത്തില്‍ അസ്വസ്‌ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ശക്‌തികളുടെ ശ്രമങ്ങളെ നേരിടും. മതനിരപേക്ഷ പാരമ്പര്യവും മതസൗഹാര്‍ദവും നിലനില്‍ക്കുന്ന സംസ്‌ഥാനമാണ് കേരളം. ഈ പൊതുസ്വഭാവം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുയരുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകും. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പ്രത്യേക നിഷ്‌കര്‍ഷത ഉണ്ടാകണം; മുഖ്യമന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനിടെ സര്‍ക്കാരാണ് സമവായ ശ്രമങ്ങള്‍ നടത്തേണ്ടതെന്നും ചെവി കേള്‍ക്കാത്തവരെ പോലെ സര്‍ക്കാര്‍ അഭിനയിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റപ്പെടുത്തി.
ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂടിക്കാഴ്‌ച നടത്തിയിരുന്നു. സമവായത്തിനല്ല എത്തിയതെന്നും കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നിലുണ്ടാകും എന്നുമാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്.
Most Read: സല്യൂട്ട് വിവാദത്തിന് കാരണം സുരേഷ് ഗോപിയോടുള്ള അസൂയ; സുരേന്ദ്രൻ