കോട്ടയം: കുറവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കാൻ ഉത്തരവ്. കുറവിലങ്ങാട് പോലീസിനാണ് പാലാ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം നൽകിയത്.
ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡണ്ട് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. മതസ്‌പർധ വളർത്തുന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാകും ബിഷപ്പിനെതിരെ കേസെടുക്കുക.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ ‘നാർകോട്ടിക് ജിഹാദ്’ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ലവ് ജിഹാദില്ലെന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിക്ഷിപ്‌ത താൽപര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു. മുസ്‌ലിം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിന്റെ ഭാഗമാണെന്നും ബിഷപ്പ് പറഞ്ഞു.
ബിഷപ്പിന്റെ വാക്കുകൾ: ‘ മുസ്‌ലിം അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്‌ഥരായ യുവതികൾ ഐഎസ് ക്യാംപിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട്’. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
ബിഷപ്പിന്റെ പ്രസ്‌താവന കേരളത്തിന്റെ സാമുദായിക ഐക്യത്തിനും, സൗഹാർദ്ദത്തിനും, സഹവർത്തിത്വത്തിനും പോറൽ ഏൽപ്പിക്കുന്നതാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
Most Read: ജോജുവിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് ഗുണ്ടായിസം- ഡിവൈഎഫ്‌ഐ