കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറുവിലങ്ങാട് പോലീസാണ് കേസെടുത്തത്. പാല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മതസ്‌പർധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിലിന്റെ പരാതിയിലാണ് കേസ്.
സെപ്റ്റംബര്‍ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാന മധ്യേയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്‌താവന നടത്തിയത്. ലവ് ജിഹാദില്ലെന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിക്ഷിപ്‌ത താൽപര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു. മുസ്‌ലിം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിന്റെ ഭാഗമാണെന്നും ബിഷപ്പ് പറഞ്ഞു.
ബിഷപ്പിന്റെ വാക്കുകൾ; “മുസ്‌ലിം അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്‌ഥരായ യുവതികൾ ഐഎസ് ക്യാംപിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട്”. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
ബിഷപ്പിന്റെ പ്രസ്‌താവന കേരളത്തിന്റെ സാമുദായിക ഐക്യത്തിനും, സൗഹാർദ്ദത്തിനും, സഹവർത്തിത്വത്തിനും പോറൽ ഏൽപ്പിക്കുന്നതാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിഷപ്പിന്റെ പ്രസ്‌താവനക്ക് എതിരെ രംഗത്തെത്തിയിരുന്നു.
Most Read: സംസ്‌ഥാനത്ത് 94.8 ശതമാനം പിന്നിട്ട് ആദ്യ ഡോസ് വാക്‌സിനേഷന്‍