തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിഎസ്‌ഐ ആസ്‌ഥാനത്ത് ഉള്‍പ്പെടെ നാലിടത്ത് തിങ്കളാഴ്‌ച ഇഡി പരിശോധന നടത്തിയതിന് പിന്നാലെ സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ചൊവ്വാഴ്‌ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു.
യുകെയിലേക്ക് പോകാന്‍ എത്തിയ റസാലത്തിനെ എമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞുവെച്ചത്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്‌ഥര്‍ ചോദ്യം ചെയ്‌തു. ബുധനാഴ്‌ച കൊച്ചിയിലെ ഇഡി ആസ്‌ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യംചെയ്യലിനായി നേരത്തേയും ഇ.ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നായിരുന്നു തിങ്കളാഴ്‌ച പരിശോധന നടന്നത്. മെഡിക്കല്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന കേസിലും മറ്റു സാമ്പത്തിക ക്രമക്കേടുകളിലുമാണ് അന്വേഷണം നടക്കുന്നത്.
അടുത്തിടെയാണ് കേസ് ഇഡി അന്വേഷിച്ച് തുടങ്ങിയത്. പാളയം എല്‍എംഎസിലെ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫിസ്, കാരക്കോണം മെഡിക്കല്‍ കോളേജ് ഓഫിസ്, ഡയറക്‌ടർ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിന്‍കര ചെറിയ കൊല്ലയിലെ വീട് എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്‌ച ഇഡി പരിശോധന നടത്തിയത്. കൊച്ചിയില്‍ നിന്നുള്ള 25 അംഗ ഇഡി സംഘം തിങ്കളാഴ്‌ച രാവിലെ ആറ് മുതല്‍ രാത്രി എട്ടുവരെ പരിശോധന നടത്തിയിരുന്നു. സഭാ ആസ്‌ഥാനത്ത് എത്തുമ്പോള്‍ ബിഷപ്പ് ധര്‍മരാജ് റസാലവും സ്‌ഥലത്തുണ്ടായിരുന്നു.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ