തിരുവനന്തപുരം: ചലച്ചിത്ര താരം ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. ജോജുവിനെതിരെ കെപിസിസി പ്രസിഡണ്ട് സുധാകരൻ പച്ചക്കള്ളമാണ് പറഞ്ഞതെന്നും എഎ റഹീം ചൂണ്ടിക്കാട്ടി.
‘ജോജു മദ്യപിച്ചുവെന്നും, വനിതകളെ അക്രമിച്ചുവെന്നും നുണ പറഞ്ഞു. എന്തിനാണ് കെപിസിസി പ്രസിഡണ്ട് ഇങ്ങനെ നുണ പറഞ്ഞത്. കേരളം ലൈവായി കണ്ട കാര്യത്തിലാണ് സുധാകരന്റെ നുണ പരാമർശം’, എഎ റഹീം പറഞ്ഞു.
അതേസമയം ഇന്ധനവില വർധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസിന് ധാർമികമായ അവകാശമില്ലെന്നും ഡിവൈഎഫ്ഐ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. ദിനംപ്രതി ഇന്ധന വില വർധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതിന് ശേഷമാണെന്നും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് കോർപറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തതെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.
ഡിവൈഎഫ്‌ഐ പ്രസ്‌താവന:
നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവ്. ശ്രീ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഒരു ഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. കേരളം ജാഗ്രതയോടെ ഈ ഗുണ്ടാ സംസ്‌കാരത്തെ നേരിടണം. ഇന്ധനവില വർധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസിന് ധാർമികമായ അവകാശമില്ല. ദിനം പ്രതി ഇന്ധന വില വർധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് കോർപറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തത്.
Most Read: മതസ്‌പര്‍ധ വളര്‍ത്തുന്ന വാര്‍ത്ത; നമോ ടിവി ഉടമയും അവതാരികയും അറസ്‌റ്റിൽ