തിരുവനന്തപുരം: ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരായ സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് വിവിധ തലങ്ങളില്‍ നിന്ന് ഉയരുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എംപിയെന്ന നിലയില്‍ സുരേഷ് ഗോപി ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അസൂയയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം എന്ത് പറഞ്ഞാലും വിമര്‍ശിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
”സുരേഷ് ഗോപിയെ അപമാനിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിന് ചില കേന്ദ്രങ്ങള്‍ ആസൂത്രിത നീക്കങ്ങളാണ് നടത്തുന്നത്. എംപിയെന്ന നിലയില്‍ അദ്ദേഹം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം ആളുകളില്‍ പ്രതിഷേധവും അസൂയയും സൃഷ്‌ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്തിനും സുരേഷ് ഗോപിയെ വിമര്‍ശിക്കുക എന്ന സമീപനം അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്‌ഥര്‍ സല്യൂട്ട് അടിക്കുന്നുണ്ട്,”- സുരേന്ദ്രൻ പറയുന്നു.
കഴിഞ്ഞ ദിവസം ഒല്ലൂരിൽ ആദിവാസി ഊര് സന്ദർശനത്തിനെത്തിയ സുരേഷ് ഗോപി, എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചതാണ് വിവാദമായത്.
തന്നെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു എംപി. താനൊരു എംപിയാണെന്നും സല്യൂട്ട് ആവാമെന്നും സുരേഷ് ഗോപി പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉടൻ തന്നെ വാഹനത്തിൽ നിന്നിറങ്ങി എംപിയെ എസ്ഐ സല്യൂട്ട് ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്.
വിഷയത്തിൽ സുരേഷ് ഗോപിയും ഇന്ന് പ്രതികരണം നടത്തിയിരുന്നു. സല്യൂട്ട് തന്നെ അവസാനിപ്പിക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും, എന്നാൽ സല്യൂട്ട് നൽകുമ്പോൾ വിവേചനം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Most Read: ഹൈദരാബാദ് ബലാൽസംഗ-കൊലക്കേസ് പ്രതി മരിച്ച നിലയിൽ