തിരുവനന്തപുരം: തനിക്ക് സല്യൂട്ടും, സർ വിളിയും വേണ്ടെന്ന നിലപാടുമായി ടിഎൻ പ്രതാപൻ എംപി. ജനപ്രതിനിധികൾക്ക് പോലീസ് ഉദ്യോഗസ്‌ഥര്‍ നൽകുന്ന സല്യൂട്ടും, സര്‍ വിളിയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടിഎന്‍ പ്രതാപന്‍ കത്ത് നല്‍കി. സർ എന്ന് വിളിക്കുന്നതിന് പകരം തന്നെ എംപി എന്നോ അല്ലെങ്കിൽ തന്റെ പേരോ വിളിച്ചാൽ മതിയെന്നും അദ്ദേഹം കത്തിൽ വ്യക്‌തമാക്കി.
ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളിൽ ഒരാൾ മാത്രമാണ് എംപിയെന്നും, പോലീസ് മാനുവലില്‍ സല്യൂട്ടിന് അര്‍ഹരായവരുടെ പട്ടികയില്‍ നിന്നും എംപിമാര്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാലും ഇപ്പോഴും സല്യൂട്ട് അവകാശവും അധികാരവുമായി കാണുന്ന പ്രവണത ഉണ്ടെന്നും, അതിന്റെ ഭാഗമായി എംപിമാരെ പോലീസ് ഉദ്യോഗസ്‌ഥര്‍ സല്യൂട്ട് നല്‍കി ആദരിക്കുന്നത് കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് നിലവിൽ സല്യൂട്ടും, സർ വിളികളും വിവാദമാകുകയാണെന്നും, അതിനാലാണ് ഇക്കാര്യം വ്യക്‌തമാക്കിക്കൊണ്ട് കത്ത് എഴുതേണ്ടി വന്നതെന്നും ടിഎൻ പ്രതാപൻ എംപി അറിയിച്ചു. കൂടാതെ എംഎല്‍എ ആയിരുന്ന കാലത്തും എംപി ആയിരിക്കുമ്പോഴും താൻ പല വേദികളിലും പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: രാജ്യത്ത് അനധികൃതമായി മൂന്നാം ഡോസ് വാക്‌സിനേഷൻ; റിപ്പോർട്