തിരുവനന്തപുരം: സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനത്തെപ്പറ്റി തുറന്ന് പറഞ്ഞു കോൺഗ്രസ് നേതാവ് ശശി തരൂർ. തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷമുണ്ട്. ചർച്ചകൾ ഇനിയും നടക്കും. എംപിമാരിൽ പലരും നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശശി തരൂർ വ്യക്‌തമാക്കി.
തനിക്കുള്ള സ്വീകാര്യത നേരത്തെയും ഇവിടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ തരൂർ, കോൺഗ്രസിന്റെ തിരിച്ചു വരവിനായാണ് പരിശ്രമമെന്നും കൂട്ടിച്ചേർത്തു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വിമുഖത കാട്ടി കൂടുതൽ എംപിമാർ രംഗത്തെത്തി. എന്നാൽ, സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം ആശങ്കയിൽ ആയിട്ടുണ്ട്.
തരൂരിന് പിന്നാലെ ടിഎൻ പ്രതാപനും കേരള രാഷ്‌ട്രീയത്തിൽ സജീവമാകാൻ നേതൃത്വത്തെ താൽപര്യം അറിയിച്ചു. ലോക്‌സഭാ സ്‌ഥാനാർഥിത്വത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് പാർട്ടിയോട് അഭ്യർഥിച്ചതായി പ്രതാപൻ പറഞ്ഞു. എംഎൽഎ ആയപ്പോഴാണ് കൂടുതൽ സമയം ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതെന്നും പ്രതാപൻ വ്യക്‌തമാക്കിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇനി മൽസരിക്കില്ലെന്ന് കെ സുധാകരനും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വടകരയിൽ വീണ്ടും മൽസരിക്കാനാണ് കെ മുരളീധരൻ താൽപര്യം പ്രകടിപ്പിച്ചത്. നേരത്തെ മുരളീധരൻ കേരള രാഷ്‌ട്രീയത്തിൽ സജീവമാകും എന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു.
ഇതിനിടെ, തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിത്വം അവരവർ തീരുമാനിക്കേണ്ട കാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ലെന്ന് കൂടുതൽ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൂടുതൽ കോൺഗ്രസ് നേതാക്കൾ കേരള രാഷ്‌ട്രീയത്തിൽ സജീവമാകുന്നത്.
Most Read: പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി