ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ വ്യാജതെളിവുകൾ ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥർ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ. ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരിൽ ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് കോടതി റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജതെളിവുണ്ടാക്കാൻ ശ്രമമുണ്ടായാൽ ക്രിമിനൽ നടപടി ചട്ടത്തിലെ 340ആം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് അന്വേഷണം നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാൽ, ഹൈക്കോടതി റദ്ദാക്കിയ ക്രൈം ബ്രാഞ്ച് കേസുകളിലെ തെളിവുകളും രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതിയിൽ ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ ഓതി രാധാകൃഷ്‌ണൻ ഫയൽ ചെയ്‌ത അപ്പീലിൽ വ്യക്‌തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം തെറ്റാണെന്നും ഹരജിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇഡിക്ക് എതിരെ പരിശോധന നടത്താൻ വിചാരണക്കോടതിക്ക് അനുമതി നൽകുന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ആഡംബര കാറിന് പ്രവേശന നികുതിയിളവ്; മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി വിജയ്