തലശ്ശേരി: കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വർധിക്കുന്നതായി കണക്കുകൾ വ്യക്‌തമാക്കുന്നു. ഈ സാമ്പത്തിക വർഷം മെയ് 31 വരെയുള്ള കണക്ക് പ്രകാരം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒമ്പത് കിലോ 212 ഗ്രാം സ്വർണമാണ് എയർ കസ്‌റ്റംസ് വിഭാഗം പിടികൂടിയത്. 11 കേസുകളിലായി 10 പേരെ അറസ്‌റ്റ് ചെയ്യുകയും ഉണ്ടായി. പിടിക്കപ്പെടാത്ത കേസുകളും നിരവധിയാണ്.
2021 മെയ് 31വരെയുള്ള കണക്ക് പ്രകാരം അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത്. ഒദ്യോഗിക കണക്ക് പ്രകാരം നികുതിയടച്ച ഇനത്തിൽ 28 ലക്ഷം രൂപ ഇക്കാലയളവിൽ പിരിച്ചെടുത്തിട്ടുണ്ട്.
2018 ഡിസംബർ ഒൻപതിനായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനം. ഇതിന് ശേഷം 2019 മാർച്ച് വരെയുള്ള കാലയളവിൽ വിമാനത്താവളത്തിൽ നിന്നു കസ്‌റ്റംസ് പിടികൂടിയത് മൂന്നര കിലോ സ്വർണമായിരുന്നു. തൊട്ടടുത്ത വർഷം അത് 47.12 കിലോ ഗ്രാമിലേക്ക് ഉയർന്നു. 2018-2019 കാലയളവിൽ ഒരു കേസ് മാത്രമാണ് രജിസ്‌റ്റർ ചെയ്‌തതെങ്കിൽ 2019-20 സാമ്പത്തികവർഷം അത് 64 ആയി മാറി.
2020-21ൽ 100 കേസുകളാണ് ആകെ രജിസ്‌റ്റർ ചെയ്‌തത്, 55.551 കിലോഗ്രാം സ്വർണവും ഇക്കാലയളവിൽ പിടികൂടി. 58 പേർ അറസ്‌റ്റിലുമായി.
ഈ സാമ്പത്തിക വർഷം ആരംഭിച്ച് രണ്ടുമാസങ്ങൾ പിന്നിടുമ്പോഴേക്കും പിടികൂടിയ സ്വർണത്തിന്റെ അളവ് അനധികൃതമായി സ്വർണം കടത്താനുള്ള നീക്കം വർഷംതോറും കൂടുന്നുവെന്ന് വ്യക്‌തമാക്കുന്നു. പിടിക്കപ്പെട്ട കേസുകളുടെ കണക്ക് പുറത്ത് വരുമ്പോൾ പതിൻമടങ്ങ് അധികം കേസുകൾ പിടിക്കപ്പെടാത്ത ഗണത്തിൽ ഉണ്ടെന്നാണ് വിവരം.
Most Read: രാമനാട്ടുകര സ്വർണ കവർച്ച; ഒരാൾ കൂടി അറസ്‌റ്റിൽ