ന്യൂഡെൽഹി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി കെടി റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ കെടി റൈഷാദ് സുപ്രീം കോടതിയെ സമീപിച്ചു. തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റമീസിനെ കൊണ്ട് കുറ്റസമ്മതം നടത്തിയതെന്ന് ആരോപിച്ച് റൈഷാദ് കോടതിയിൽ ഹരജി നൽകി. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ കുടുംബാംഗമാണോ ഫൈസൽ ഫരീദ് എന്ന് സംശയിക്കേണ്ടതുണ്ടെന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്.
ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്നതിനിടെയാണ് റമീസിനെ കോഫെപോസ പ്രകാരം കരുതൽ തടങ്കലിൽ വെക്കാൻ നവംബറിൽ ഉത്തരവിറങ്ങിയത്. ഇതിനെതിരെ റൈഷാദ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്‌തിരുന്നെങ്കിലും കോടതി തള്ളി. കസ്‌റ്റഡിയിൽ വെച്ച് പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലഭിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്‌ഥാനത്തിൽ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ റമീസിന്റെ സഹോദരൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
യുഎഇയുടെ രാജ്യാന്തര ഉടമ്പടി പാലിക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായ അറ്റാഷെക്ക് എതിരെ നടപടി എടുക്കാത്തത്. നയതന്ത്ര പരിരക്ഷയുള്ള സഹകുറ്റവാളി നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇന്ത്യക്കാരനായ റമീസിനെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നതെന്നും റൈഷാദ് നൽകിയ ഹരജിയിൽ പറയുന്നു.
ദുബായിൽ നിന്ന് സ്വർണം അയച്ച ഫൈസൽ ഫരീദിനെ കസ്‌റ്റംസിന് ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. നയതന്ത്ര പ്രതിനിധിയുടെ പേരിൽ വന്ന 79 കിലോ സാധനങ്ങളുടെ ഒറ്റ പാഴ്‌സലിലാണ് 30 കിലോ സ്വർണം കണ്ടെത്തിയത്. തനിക്ക് സാധനം അയച്ചത് ബന്ധുവാണെന്ന് നയതന്ത്ര ഉദ്യോഗസ്‌ഥൻ മൊഴി നൽകിയിരുന്നു. അങ്ങനെയെങ്കിൽ പാഴ്‌സൽ അയച്ച ഫൈസൽ ഫരീദ് ഉദ്യോഗസ്‌ഥന്റെ ബന്ധുവാണെന്ന് സംശയിക്കേണ്ടി വരുമെന്നും ഹരജിയിൽ പരാമർശിച്ചിട്ടുണ്ട്.
Also Read: കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യപ്രതിക്ക് ശ്രീലങ്കൻ ബന്ധമെന്ന് റിപ്പോർട്