തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദത്തിൽ സർക്കാർ ചർച്ചക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ. മാദ്ധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ ഇക്കാര്യത്തിലുള്ളൂ. മന്ത്രിതലത്തിൽ സർക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും സമരക്കാർ അറിയിച്ചു. ചർച്ചക്കായി സർക്കാർ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
അതേസമയം, ഉദ്യോഗാർഥികളുമായുള്ള ചർച്ചയും പരിഹാരവും വൈകിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ ആരോപിച്ചു. ചർച്ചക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്നും ഷാഫി പറമ്പിൽ എംഎൽഎ അറിയിച്ചു. ജനാധിപത്യ സംവിധാനത്തിൽ ഒരു വിഷയം പറഞ്ഞുതീർക്കുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപെട്ടു. ഈ പരാജയം കേരളത്തിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം, പിഎസ്‌സി ഉദ്യോഗാർഥികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തിയേക്കുമെന്നാണ് വിവരം. മന്ത്രിതല ചർച്ചയെന്ന ഉദ്യോഗാർഥികളുടെ ആവശ്യം സർക്കാർ പരിഗണിക്കാനാണ് സാധ്യത. സമരക്കാരുമായി ചർച്ച വേണമെന്ന് സെക്രട്ടറിയേറ്റും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ബോധ്യപ്പെടുത്തിയാൽ സമരം അവസാനിപ്പിച്ചേക്കുമെന്നാണ് സിപിഐഎം വിലയിരുത്തൽ. അനുകൂല നിലപാട് ഉണ്ടാവണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
Read also: ബീനാച്ചി എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്ന ആവശ്യം ശക്‌തം