ബത്തേരി: വയനാട് ബീനാച്ചിയിലെ 540 ഏക്കറിലെ എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കി മാറ്റണമെന്ന് ആവശ്യം. ഏറെ നാളത്തെ സമ്മർദ്ദത്തിന് ഒടുവിൽ മധ്യപ്രദേശ് സർക്കാർ കേരളത്തിന് കൈമാറുന്ന ഭൂമി വിനോദ സഞ്ചാര മേഖലക്കും ഗുണകരമാകും.
കൽപ്പറ്റ- ബത്തേരി ദേശീയപാതക്ക് സമീപമാണ് 540 ഏക്കറോളം വരുന്ന ബീനാച്ചി എസ്‌റ്റേറ്റ്. വർഷങ്ങളായി കേരള സർക്കാർ ഈ ഭൂമിക്ക് വേണ്ടി മധ്യപ്രദേശ് സർക്കാരിനോട് ആവശ്യം ഉന്നയിക്കുന്നുണ്ട്. അടുത്തിടെയാണ് ഭൂമി കേരളത്തിന് കൈമാറാൻ തീരുമാനമായത്. ഈ സാഹചര്യത്തിൽ എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കി മാറ്റണമെന്നാണ് ഒരു വിഭാഗം പറയുന്നത്. സഫാരി പാർക്കിന് അനുയോജ്യമായ ഭൂമി വയനാട്ടിൽ വേറെ ലഭിക്കാനില്ലെന്ന സാഹചര്യവും നിലവിലുണ്ട്.
വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിന് ഒപ്പം ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിനും ഗുണകരമാകും സഫാരി പാർക്കെന്നാണ് വിലയിരുത്തൽ. ബീനാച്ചി എസ്‌റ്റേറ്റിന് സമീപം വന്യമൃഗ ശല്യം രൂക്ഷമാണെന്ന പരാതിയുമായി നാട്ടുകാർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഈ പ്രശ്‌നത്തിനും സഫാരി പാർക്കിലൂടെ പരിഹാരമാകും എന്നാണ് കണക്കുകൂട്ടലുകൾ.
Read also: വാഹനാപകടത്തിൽ യുവതി മരിച്ചു