തിരുവനന്തപുരം: ആശങ്ക നൽകുന്ന ജില്ലകളുടെ ഗണത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളെയും ഉൾപ്പെടുത്തിയതായി വ്യക്‌തമാക്കി കേന്ദ്രം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. കഴിഞ്ഞ 4 ആഴ്‌ചകളായി സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ഉയർന്ന രോഗ സ്‌ഥിരീകരണ നിരക്കും, കോവിഡ് കേസുകളിൽ ഉയർന്ന എണ്ണവുമാണ് സ്‌ഥിരീകരിക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനായി അഞ്ചിന പ്രതിരോധ പ്രവർത്തനങ്ങളാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. ഇവ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ കേരളത്തിലും, അയൽ സംസ്‌ഥാനങ്ങളിലും രോഗവ്യാപനം ഉയരാൻ കാരണമാകുമെന്നും അധികൃതർ അറിയിച്ചു. കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡം അനുസരിച്ച് മാത്രമേ കണ്ടെയ്ൻമെന്റ് സോണുകൾ തിരിക്കാൻ പാടുള്ളൂ. കൂടാതെ രോഗവ്യാപനം വലിയ രീതിയിൽ ഉയർന്ന ക്ളസ്‌റ്ററുകളിൽ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും കേന്ദ്രം അയച്ച കത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
ഐസിഎംആർ മാനദണ്ഡം പാലിച്ച് പരിശോധന വർധിപ്പിക്കണമെന്നും, കോവിഡ് പിടിപെടാൻ സാധ്യത കൂടിയവരെ കണ്ടെത്താനുള്ള ടാർഗറ്റ് ടെസ്‌റ്റിംഗ് കണ്ടെയ്ൻമെന്റ് മേഖലയിൽ ശക്‌തിപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം രണ്ടാം ഡോസ് വാക്‌സിൻ എല്ലാ ആളുകളിലും എത്താൻ കൂടുതൽ പ്രവർത്തന പദ്ധതികൾ രൂപീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു.
Read also: രക്ഷാദൗത്യം തുടരാനുറച്ച് യുഎസ്; വീണ്ടും ഐഎസ് ആക്രമണത്തിന് സാധ്യത