കാബൂൾ: ലോകത്തെ നടുക്കിയ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളിൽ വീണ്ടും ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി നിലനിൽക്കുമ്പോഴും അവസാനനിമിഷം വരെ കാബൂളിൽ രക്ഷാദൗത്യം തുടരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുഎസ്.
ഇന്നലെ കാബൂളിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ ഇപ്പോഴും സുരക്ഷാഭീഷണിയുണ്ടെന്നാണ് പെന്റഗൺ വിലയിരുത്തൽ. അഫ്‌ഗാനിലെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തീകരിക്കാൻ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.
അയ്യായിരത്തിൽ അധികം പേരാണ് അഫ്‌ഗാൻ വിടാനുറച്ച് കാബൂൾ വിമാനത്താവളത്തിൽ തുടരുന്നത്. രണ്ടാഴ്‌ച മുൻപ് തുടങ്ങിയ ഒഴിപ്പിക്കലിൽ ഇതുവരെ 1,11,000ത്തിൽ കൂടുതൽ ആളുകൾ രാജ്യം വിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനിടെയാണ് വിമാനത്താവളത്തിന് സമീപം ഇരട്ട സ്‌ഫോടനം ഉണ്ടായത്. കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ഇന്നലെ വൈകുന്നേരത്തോടെ ആദ്യ സ്‍ഫോടനം ഉണ്ടായത്. ഇവിടെയാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്‌ടമായത്. കൂടാതെ കൂടുതൽ പേർക്ക് ഇവിടെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. തുടർന്നാണ് വിമാനത്താവളത്തിന്റെ പരിസരത്തുള്ള ബാരൺ ഹോട്ടലിന് സമീപം രണ്ടാം സ്‍ഫോടനം ഉണ്ടായത്.
13 യുഎസ് സൈനികർക്കും ഐഎസ് ആക്രമണത്തിൽ ജീവൻ നഷ്‌ടമായി. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണം നടത്തിയവർ മാപ്പർഹിക്കുന്നില്ലെന്നും ബൈഡൻ പ്രതികരിച്ചിരുന്നു.
Also Read: നെഹ്‌റുവിനേയും ഒഴിവാക്കി ഐസിഎച്ച്ആര്‍; പകരം സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനി