തിരുവനന്തപുരം : പി.എസ്.സി നിയമനങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ആരോപണം മറികടക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളിലെയും കരാര്‍, താല്‍ക്കാലിക, ആശ്രിത നിയമനങ്ങളുടെ കണക്കെടുപ്പ് നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക, കരാര്‍, ദിവസവേതന അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്നും ഒഴിവുകള്‍ പി.എസ്.സി യെ അറിയിക്കുന്നില്ല എന്നുമാണ് സര്‍ക്കാറിന് നേരെയുള്ള ആക്ഷേപം. ഇതുവഴി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണം.
കണക്കെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ കരാര്‍, താല്‍ക്കാലിക നിയമനങ്ങളും 2016 മുതലുള്ള ആശ്രിത നിയമനങ്ങളുമാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വകുപ്പ് മേധാവികള്‍ക്കും ധനകാര്യ പരിശോധന വിഭാഗം കത്ത് അയച്ചിട്ടുണ്ട്. ആശ്രിത നിയമനങ്ങളുടെ കണക്കെടുപ്പ് 2016 ല്‍ ഇടത് സര്‍ക്കാര്‍ വരുന്നതിന് മുന്‍പും ശേഷവുമായാണ് എടുക്കുന്നത്. ഇതിനായി 2016 ജൂണ്‍ ഒന്ന് മുതല്‍ 2020 ഓഗസ്റ്റ് 11 വരെയുള്ള ആശ്രിത നിയമനങ്ങളുടെ കണക്ക് അറിയിക്കാനാണ് എല്ലാ വകുപ്പ് മേധാവികള്‍ക്കും നല്‍കിയ നിര്‍ദേശം. 2016 ജൂണ്‍ ഒന്നിന് മുന്‍പ് അപേക്ഷ നല്‍കിയവര്‍, അതിനു ശേഷം അപേക്ഷ നല്‍കിയവര്‍, 2016 ജൂണ്‍ ഒന്നിന് മുന്‍പ് നിയമനം ലഭിച്ചവര്‍ അതിനു ശേഷം നിയമനം ലഭിച്ചവര്‍ എന്നിങ്ങനെ ആയിരിക്കും ഓരോ വിഭാഗത്തില്‍ നിന്നും കണക്കെടുപ്പ് നടത്തുന്നത്.
താല്‍ക്കാലിക, കരാര്‍, ദിവസവേതന നിയമനങ്ങളുടെ കണക്കുകളില്‍ കഴിഞ്ഞ 9 വര്‍ഷത്തെ കണക്കുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതായത് 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ഓരോ വര്‍ഷവും നടത്തിയിട്ടുള്ള നിയമനങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2011 മുതല്‍ 2016 മെയ് 31 വരെ യുഡിഎഫ് സര്‍ക്കാറാണ് ഭരിച്ചത്. ഇടത് സര്‍ക്കാര്‍ നേരിടുന്ന കടുത്ത ആരോപണങ്ങള്‍ മൂലം ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇപ്പോള്‍ നിയമനങ്ങളുടെ കണക്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.