മുംബൈ: സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിനെതിരെ കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ വസ്‌തുക്കള്‍ സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ കൊണ്ടു പോകാനുള്ള ലൈസന്‍സ് ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തു. 30 ദിവസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്‌തിട്ടുള്ളത്.
ഇക്കാലയളവില്‍ ലിഥിയം-അയേണ്‍ ബാറ്ററിയുള്‍പ്പടെയുള്ള അപകടകരമായ വസ്‌തുക്കള്‍ ആഭ്യന്തര-അന്താരാഷ്‌ട്ര വിമാനങ്ങളില്‍ കയറ്റുന്നതിനാണ് ഡിജിസിഎയുടെ വിലക്ക്. സ്‌പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പാകപ്പിഴകള്‍ കണ്ടെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. വ്യവസ്‌ഥാപിതമായ നടപടി ക്രമങ്ങള്‍ സ്‌പൈസ് ജെറ്റ് പാലിച്ചില്ലെന്ന് ഡിജിസിഎ കണ്ടെത്തി.
എന്നാല്‍ കേന്ദ്രം പറയുന്നത് പോലെയുള്ള പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്നും, ചെറിയ വീഴ്‌ച മാത്രമാണ് സംഭവിച്ചത് എന്നുമായിരുന്നു സ്‌പൈസ് ജെറ്റ് വക്‌താവ് അറിയിച്ചത്. സസ്‌പെന്‍ഷനെ കുറിച്ചോ, മറ്റ് നടപടികളെ കുറിച്ചോ സ്‌പൈസ് ജെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also: തൊട്ടാൽ പൊള്ളുന്ന പച്ചക്കറി; രണ്ടാഴ്‌ചക്കിടെ കുതിച്ചുകയറി തക്കാളി, ബീൻസ് വില