ഗാന്ധിനഗർ: 2021 ഓഗസ്‌റ്റ്, നവംബർ മാസങ്ങളിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിൽ പ്രതിരോധിക്കാൻ മുൻകരുതലുകൾ സ്വീകരിച്ച് ഗുജറാത്ത്. മഹാമാരിയുടെ മൂന്നാം തരംഗം സംസ്‌ഥാനത്ത് ആഞ്ഞടിച്ചേക്കും എന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
ഓഗസ്‌റ്റ്, നവംബർ മാസങ്ങളിൽ നവരാത്രി, ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പൊതുജനങ്ങൾ ഒത്തുകൂടാനും മറ്റു സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. ഇത് രോഗ വ്യാപനം ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധരുടെ കണക്കുകൂട്ടൽ.
ആഘോഷ മാസങ്ങൾക്ക് മുൻപ് തന്നെ കൂടുതൽ പേർക്ക് വാക്‌സിൻ നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. പകർച്ച വ്യാധികളുടെ തരംഗങ്ങൾ പ്രവചിക്കാൻ കഴിയാത്തതാണ്. പക്ഷേ മൺസൂണിന് ശേഷമുള്ള സീസണിൽ രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടുതലാണെന്നും സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സംസ്‌ഥാനത്ത് ഇതുവരെ 7.53 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 9121 മരണങ്ങളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്.
Kerala News: സത്യപ്രതിജ്‌ഞാ ചടങ്ങ് വീട്ടിലിരുന്ന് കാണാൻ യുഡിഎഫ് തീരുമാനം