ന്യൂഡെൽഹി: മുസ്‌ലിം സമുദായത്തെ കൊന്നൊടുക്കാൻ പുതിയ ആയുധങ്ങൾ കണ്ടെത്തണം എന്ന് പ്രസംഗിച്ച കേസിൽ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്‌റ്റിൽ. മുൻ ഷിയ വഖഫ് ബോർഡ് തലവൻ കൂടിയായിരുന്ന വസിം റിസ്‌വി എന്ന ഇയാൾ അടുത്തിടെയാണ് ഹിന്ദുമതത്തിൽ ചേർന്ന് ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി എന്ന പേര് സ്വീകരിച്ചത്. ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന ധർമ സൻസദ് പരിപാടിയിലായിരുന്നു മുസ്‌ലിം സമുദായത്തെ ഇല്ലാതാക്കാൻ ത്യാഗി ആഹ്വാനം നടത്തിയത്.
നാരായൺ സിംഗ് ത്യാഗിക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധവുമായി ഒരു കൂട്ടം രംഗത്തുവന്നിട്ടുണ്ട്. ‘ഞങ്ങളുടെ പിന്തുണ കണക്കിലെടുത്താണ് അദ്ദേഹം ഹിന്ദുവായത്. അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഉണ്ടാകും’ -വിദ്വേഷ പ്രസംഗ പരമ്പര സംഘടിപ്പിച്ച നരസിംഹാനന്ദ് പറഞ്ഞു. വസിം റിസ്‌വിക്കെതിരെ ചുമത്തിയ കേസുകളിൽ താനും ഉൾപ്പെടുമെന്നും ഈ അറസ്‌റ്റ് നടത്തിയവരെ മരണമാണ് കാത്തിരിക്കുന്നതെന്നും നരസിംഹാനന്ദ് ഭീഷണിപ്പെടുത്തി.
ത്യാഗി, നരസിംഹാനന്ദ്, അന്നപൂർണ്ണ എന്നിവരുൾപ്പടെ പത്തിലധികം പേർക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതായി ഹരിദ്വാർ പോലീസ് സൂപ്രണ്ടായ യോഗേന്ദ്ര റാവത്ത് പറഞ്ഞു. കേസിൽ ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
ചീഫ് ജസ്‌റ്റിസ് എൻവി രമണ, ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പത്ത് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മുൻ ഹൈക്കോടതി ജസ്‌റ്റിസ് അഞ്‌ജന പ്രകാശും, മാദ്ധ്യമ പ്രവർത്തകനായ കുർബാൻ അലിയും സമർപ്പിച്ച ഹരജിയിൽ മുസ്‍ലിം സമുദായത്തിന് എതിരായ വിദ്വേഷ പ്രസംഗങ്ങങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും വിശ്വസനീയവും നീതിയുക്‌തവുമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
Read also: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്‌ചയിലേക്ക് മാറ്റി