കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്‌റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ജസ്‌റ്റിസ് പി ഗോപിനാഥാണ് ഹരജി പരിഗണിച്ചത്. ചൊവ്വാഴ്‌ച ഉച്ചക്ക് 1.45ന് ഹരജി പരിഗണിക്കും.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹരജി പരിഗണിക്കവെ പറഞ്ഞു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈം ബ്രാഞ്ച് ശക്‌തമായി എതിർത്തിരുന്നു. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് തന്നെ കോടതിയിൽ ഹാജരായി.
എന്നാൽ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസ് എടുത്തിരിക്കുന്നത് എന്നാണ് ദിലീപ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പോലീസിന്റെ കള്ളക്കഥ ആണെന്നും ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായത് എന്നാണ് ദിലീപിന്റെ ഹരജിയിലെ പ്രധാന ആരോപണം.
Most Read: സംസ്‌ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും, വർഗീയ ശക്‌തികളും ശ്രമിക്കുന്നു; മുഖ്യമന്ത്രി