റെവാരി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിൽ നിന്നുള്ള കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡെൽഹിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രക്ഷോഭകരുമായി ഹരിയാനയിലെ റെവാരി-ആൽവാർ അതിർത്തിയിലാണ് പോലീസ് ഏറ്റുമുട്ടിയത്.
പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു പോകാൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. നിരവധി തവണ പോലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു.
പിന്നീട് സമരക്കാരെ മസാനിയിലുള്ള ഒരു മേൽപാലത്തിൽ വെച്ച് തടഞ്ഞതായി റെവാരി പോലീസ് മേധാവി അഭിഷേക് ജോർവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. കർഷകർക്കു നേരെ പോലീസ് തുടർച്ചയായി കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നതിന്റെയും ഏറ്റുമുട്ടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ ഡെൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർക്ക് നേരെ ഹരിയാന പോലീസ് ജലപീരങ്കികളും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചിരുന്നു. കർഷക മാർച്ച് പോലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് കർഷകർ മുന്നോട്ട് പോകുന്ന കാഴ്‌ചയാണ് കണ്ടത്.
അതേസമയം, കേന്ദ്ര സര്‍ക്കാരുമായുള്ള കർഷക സംഘടനകളുടെ നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തങ്ങളുടെ പ്രധാന ആവശ്യങ്ങളായ മൂന്ന് വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതിലും താങ്ങുവിലക്ക് നിയമ പരിരക്ഷ നല്‍കുന്നതിലും അനുകൂല തീരുമാനമുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ചര്‍ച്ചയിലും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ 6ആം തീയതി ഡെല്‍ഹിയിലേക്ക് ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുമെന്നും, വരുന്ന റിപ്പബ്‌ളിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്‌ടര്‍ പരേഡ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.
ഒപ്പം തന്നെ രാജസ്‌ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരം ഡല്‍ഹിയിലേക്ക് നീങ്ങുമെന്നും, റിപ്പബ്‌ളിക് ദിനത്തിന് മുന്‍പായി ഡെല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന സമരം ഡെല്‍ഹിക്കുള്ളിലേക്ക് കടക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
Kerala News: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; മകന് ജോലി വാഗ്‌ദാനവുമായി സിപിഎം