മുക്കം: 40 വർഷത്തെ കാത്തിരിപ്പിന് ശേഷവും പട്ടയം കിട്ടാത്ത മംഗലശ്ശേരി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടം നിവാസികളാണ് ഉദ്യോഗസ്‌ഥരുടെയും ജന പ്രതിനിധികളുടെയും അവഗണയിൽ ദുരിതം പേറുന്നത്.
സർക്കാരുകൾ മാറിമാറി വന്നിട്ടും ഇവരുടെ പ്രശ്‌നത്തിന് ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. ഉടൻ പട്ടയ വിതരണം നടത്തണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മംഗലശ്ശേരി നിവാസികൾ മുക്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1980ലാണ് താലൂക്കിലെ താഴെക്കോട് വില്ലേജിൽ ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടത്തിലെ 26 ഏക്കർ സ്‌ഥലം ദരിദ്രരായ 240 കുടുംബങ്ങൾക്കായി പതിച്ചു നൽകിയത്. സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ വീടുണ്ടാക്കി താമസിക്കാൻ തുടങ്ങി 40 വർഷം കഴിഞ്ഞിട്ടും ഇവർക്ക് പട്ടയം അനുവദിച്ചു നൽകിയിട്ടില്ല.
ഇത്രയും കാലം എംഎൽഎ അടക്കമുള്ളവർ തങ്ങളെ വഞ്ചിക്കുക ആയിരുന്നുവെന്ന് മംഗലശ്ശേരി നിവാസികൾ കുറ്റപ്പെടുത്തി. മുൻദിർ ചേന്ദമംഗലൂർ, പികെ കീരൻകുട്ടി, സികെ മജീദ്, സുബൈർ മംഗലശ്ശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Malabar News: വാങ്ങാനാളില്ല; മുടക്കുമുതൽ പോലും ലഭിക്കാതെ തകർന്നടിഞ്ഞ് വാഴക്കൃഷി