ജയ്‌പൂർ: രാജസ്‌ഥാനില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി മുന്‍ എംഎല്‍എക്കും അനുയായികളായ ഒൻപത് പേര്‍ക്കുമെതിരെ കേസ്. മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജക്കെതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പ്രദേശിക അഭിഭാഷകനായ മുഹമ്മദ് ഖാന്റെ പരാതിയിലാണ് നടപടി.
ജൂലൈ മൂന്നിന് രാജസ്‌ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ കൂട്ടബലാൽസംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെ ആയിരുന്നു ഗ്യാന്‍ ദേവ് അഹൂജ വിദ്വേഷ പ്രസംഗം നടത്തിയത്. ഗ്രാമത്തിലെത്തിയ അഹൂജയും സംഘവും പ്രകോപനപരമായ പ്രസംഗം നടത്തുകയും ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും മുസ്‌ലിം ജന വിഭാഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി എഫ്‌ഐആറിൽ പറയുന്നു.
കൂടാതെ ഗ്രാമത്തിന് സമീപം ജൂലൈ 25ന് 5000 മുതല്‍ 10,000 വരെ ആളുകള്‍ ഒത്തുകൂടുമെന്നും വടി, വാള്‍, തോക്ക് തുടങ്ങിയവ അവരുടെ കൈവശമുണ്ടാകുമെന്നും അഹൂജ പ്രസംഗത്തില്‍ പറഞ്ഞതായി എഫ്ഐആർ വ്യക്‌തമാക്കുന്നു. ജൂലൈ 25ന് ഹിന്ദു റാലി സംഘടിപ്പിക്കണമെന്നും ബിജെപി നേതാവ് ആഹ്വാനം ചെയ്‌തിരുന്നു.
അഹൂജയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നലെ വ്യാപക വിമർശനമാണ് ഉയർന്നത്. എന്നാൽ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് അഹൂജയുടെ ആരോപണം.
Most Read: ആട് മോഷ്‌ടാവെന്ന് ആരോപണം; രാജസ്‌ഥാനിൽ ദളിത് യുവാവിന് ക്രൂരമർദ്ദനം; കേസ്