തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലകളില്‍ ശിശുമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാധാകൃഷ്‌ണന്‍. അട്ടപ്പാടി ജനതയുടെ ആരോഗ്യവും അന്തസും ഉടനെ വീണ്ടെടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയില്‍ 2021ല്‍ 9 ശിശു മരണങ്ങളുണ്ടായതായും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിച്ച സബ്‌മിഷനുള്ള മറുപടിയില്‍ മന്ത്രി വ്യക്‌തമാക്കി. പാല്‍ നെറുകയില്‍ കയറിയതടക്കം വിവിധ രോഗാവസ്‌ഥകളുടെ ഭാഗമായാണ് കുട്ടികള്‍ മരണപ്പെട്ടത്. അട്ടപ്പാടിയില്‍ വിവിധ മാതൃ ശിശു സൗഹാര്‍ദ പദ്ധതികള്‍ ആവിഷ്‌കരിച്ച് വിവിധ വകുപ്പുകള്‍ സംയോജിത പദ്ധതികള്‍ നടപ്പാക്കി വരികയാണ്.
കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക വിഭാഗത്തില്‍ നിന്ന് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പാസായ കുട്ടികളെ വിവിധ പഞ്ചായത്തുകളില്‍ ആരോഗ്യ സേവനത്തിന് നിയോഗിച്ചിട്ടുണ്ട്. 2021 നവംബറില്‍ ഉണ്ടായ ശിശുമരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടനെ അട്ടപ്പാടിയിലെ ഊരുകളില്‍ എത്തി സ്‌ഥിതി നേരിട്ട് വിലയിരുത്തി; മന്ത്രി പറഞ്ഞു.
മേഖലയില്‍ നിലവിലുള്ള എല്ലാ ഗര്‍ഭിണികളെയും ഉള്‍പസിക്കിള്‍സെല്‍ അനീമിയ രോഗികളായവരെയും നിശ്‌ചിത ഇടവേളകളില്‍ നേരിട്ട് നിരീക്ഷിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
കൂടാതെ വിവിധ വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സംയോജിത പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് പോഷകാഹാര വിതരണവും സാമൂഹ്യ അടുക്കള വഴി ഭക്ഷണവും വിതരണം ചെയ്‌തിട്ടും വിളര്‍ച്ചയും ശിശുമരണവും ഉണ്ടാകുന്നത് പ്രത്യേകം പരിശോധിച്ച് പരിഹരിക്കണം. ആദിവാസികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി സ്വയം പര്യാപ്‌തരാക്കിയെങ്കില്‍ മാത്രമേ മാറ്റമുണ്ടാകു; മന്ത്രി വ്യക്‌തമാക്കി.
ഊരുകളിൽ വ്യാജമദ്യം സുലഭമാണെന്നും ഇത് തടയണമെന്നും മന്ത്രി പറഞ്ഞു. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കണം. പുതിയ പ്രമോട്ടര്‍മാര്‍ ചുമതലയേല്‍ക്കുന്നതോടെ വിഷയങ്ങളിൽ കൂടുതല്‍ ഇടപെട്ട് പ്രവര്‍ത്തിപ്പിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സ്‌ത്രീവിരുദ്ധ പരാമർശങ്ങളുമായി ഡിസിസി അധ്യക്ഷൻ