കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലർട് പ്രഖ്യാപിച്ചപ്പോൾ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ മധ്യകേരളത്തില്‍ ചുഴലിക്കാറ്റും കനത്ത മഴയും വലിയ നാശമാണ് വിതച്ചത്. എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിലും നിരവധി വീടുകളുടെ മേല്‍ക്കൂര മരം വീണു തകര്‍ന്നതായി റിപ്പോർട്ടുണ്ട്.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്. എറണാകുളം കുന്നത്തുനാട്ടിൽ മഴയിലും കാറ്റിലും കനത്ത നഷ്‌ടങ്ങൾ ഉണ്ടായി. വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് സംഭവിച്ചത്. നിരവധി വീടുകൾ തകരുകയും വൈദ്യുതി പോസ്‌റ്റുകൾ നിലംപൊത്തുകയും ചെയ്‌തു.
ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ കനത്തമഴ തുടരുകയാണ്. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കോട്ടയത്തും ശക്‌തമായ കാറ്റിൽ വീടുകൾ തകർന്നു.
Most Read: തന്നെ വിമർശിച്ച ദമ്പതികൾക്ക് സൈബർ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് ഐഷ സുൽത്താന