ചെന്നൈ: ബുറെവി ചുഴലിക്കാറ്റിന്റെ ശക്‌തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായതിനെ തുടർന്നുണ്ടായ കനത്ത മഴ തുടരുന്നു. മാന്നാർ ഉൾക്കടലിൽ ന്യൂനമർദ്ദം തുടരുന്നത് കാരണം തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും കാവേരി തീരമേഖലകളിലും മഴ ശക്‌തമാവുകയാണ്. മഴക്കെടുതിയിൽ സംസ്‌ഥാനത്ത് ഇരുപത് പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതുവരെ 7 മരണങ്ങൾ മാത്രമേ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടുള്ളൂ.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ ഉൾപ്പടെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ദുരന്ത സാധ്യതയുള്ള പ്രദേശത്ത് നിന്ന് ഒന്നര ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കൊസസ്‌തലയർ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിരുവള്ളൂർ ജില്ലയിൽ അധികൃതർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ഡോളർ കടത്ത് കേസ്; അറ്റാഷെയെ ചോദ്യം ചെയ്യും; അനുമതി തേടി കസ്‌റ്റംസ്
അതേസമയം, കേരളത്തിൽ രണ്ട് ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.