കൊച്ചി: സ്വർണം, ഡോളർ കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്. ഇതിനായി അനുമതി തേടി ധനകാര്യ മന്ത്രാലയത്തിന് കസ്‌റ്റംസ് കത്ത് നൽകി. അറ്റാഷെ റഷീദ് ഖാമിസിനെയാണ് ചോദ്യം ചെയ്യുക. (രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പ്രധാന സ്‌ഥാനപതിയെ കൂടാതെ പ്രസ്‌തുത രാജ്യങ്ങൾക്ക് താൽപര്യമുള്ള പ്രദേശങ്ങളിലോ അല്ലെങ്കിൽ എതെങ്കിലും മേഖലകളിലോ പര്സപരമുള്ള കരാർമൂലമോ അല്ലെങ്കിൽ നിയമിക്കപ്പെടാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൻറെ അറിവോടുകൂടിയോ നിയമിക്കുന്ന ഉദ്ദ്യോഗസ്‌ഥനെയാണ് അറ്റാഷെ എന്നു വിളിക്കുന്നത്.)
യുഎഇ കോൺസുലേറ്റ് ജനറലിനെയും ചോദ്യം ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺസുലേറ്റിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെങ്കിൽ അതിന് ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതിനോടൊപ്പം, ലോക്ക് ഡൗൺ സമയത്ത് യാത്ര ചെയ്‌ത 6 വിദേശ പൗരൻമാരുടെ വിവരങ്ങളും കസ്‌റ്റംസ് ശേഖരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും വിദേശത്തേക്ക് പോയ ഇവരുടെ യാത്രാ വിവരങ്ങൾ കസ്‌റ്റംസ് വിശദമായി പരിശോധിക്കും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും കസ്‌റ്റംസ് ഒരുമിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്യും. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്‌തമാകുന്നതിനും ഉന്നതരെ കുറിച്ച് തെളിവുകൾ ലഭിക്കുന്നതിനും വേണ്ടിയാണിത്.
Also Read: ‘ആദ്യം ഭൂമി അതിന് ശേഷം വോട്ട്’; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ അരിപ്പ നിവാസികൾ
യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കഴിഞ്ഞ ദിവസം കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. സ്വപ്‌ന അടക്കമുള്ള പ്രതികൾക്ക് കൈക്കൂലിയായ നാലര കോടി ഡോളർ നൽകിയ വിവരം സന്തോഷ് കസ്‌റ്റംസിനെ അറിയിച്ചിരുന്നു. നയതന്ത്ര ബാഗ് വഴി ഗൾഫിലേക്കും കള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണം നിർണായകമാകും.