കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസിൽ അറസ്‌റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തതിന് ശേഷം സന്തോഷ് ഈപ്പന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു സന്തോഷ് ഈപ്പൻ.
പദ്ധതിക്ക് യുഎഇയിലെ റെഡ് ക്രസന്റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപയുടെ കോഴയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. പദ്ധതിക്ക് വേണ്ടി റെഡ് ക്രസന്റ് നൽകിയ തുക നിർമാണം തുടങ്ങുന്നതിന് മുൻപ് തന്നെ ബാങ്കിൽ നിന്ന് പിൻവലിച്ചു, ഡോളറാക്കി യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്‌ഥർക്കും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കമുള്ളവർക്കും കോഴയായി നൽകിയെന്നാണ് സന്തോഷ് ഈപ്പനെതിരെയുള്ള കേസ്.
കേന്ദ്ര സർക്കാരിനെ അറിയിക്കാതെ ചട്ടവിരുദ്ധമായി വിദേശ സംഭാവന സ്വീകരിച്ചതിന് സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിലും സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയാണ്. കോഴയുടെ ഭാഗമായി സന്തോഷ് ഈപ്പൻ ഒരു ലക്ഷം രൂപയിലധികം വിലയുള്ള നാല് ഫോണുകൾ വാങ്ങി സ്വപ്‌നയ്‌ക്ക് നൽകിയിരുന്നു. ഇതിൽ ഒരു ഫോണാണ് ശിവശങ്കറിന്റെ പക്കൽ നിന്നും കസ്‌റ്റംസ് കണ്ടെത്തിയത്.
ഇതിന് പുറമെ കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷും ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ഒരുമിച്ചു തുറന്ന ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയും സന്തോഷ് ഈപ്പൻ കോഴയായി നൽകിയതെന്നാണ് ഇഡിയുടെ നിഗമനം.
Most Read: ‘പ്രധാനമന്ത്രിയുടേത് മാത്രമല്ല ഇന്ത്യ’; വിമർശനം നിർത്തില്ലെന്ന് രാഹുൽ ഗാന്ധി