മുംബൈ: സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തുന്നതിനായി വിവിധ മേഖലകളിൽ 15 ദുരന്തനിവാരണ (എൻഡിആർഎഫ്) സേനാ സംഘങ്ങളെ നിയോഗിച്ചു. രത്‌നഗിരിയിൽ നാല് സംഘങ്ങൾ, മുംബൈ, സിന്ധുദുർഗ്, പൽഘർ, റായ്‌ഗഡ്, താനെ എന്നിവിടങ്ങളിൽ രണ്ട് വീതം, കുർലയിൽ (കിഴക്കൻ മുംബൈ) ഒന്ന് എന്നിങ്ങനെയാണ് ഇവരെ വിന്യസിച്ചിരിക്കുന്നതെന്ന് എൻഡിആർഎഫ് ഡയറക്‌ടർ ജനറൽ എസ്എൻ പ്രധാൻ ട്വീറ്റിൽ പറഞ്ഞു.
കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന് സംസ്‌ഥാന സർക്കാർ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് 15 സംഘങ്ങളെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചതെന്ന് പ്രധാൻ വ്യക്‌തമാക്കി. 47 ഉദ്യോഗസ്‌ഥർ അടങ്ങിയതാണ് ഓരോ സംഘവും.
മഴയും വെള്ളപ്പൊക്കവും ബാധിക്കുന്ന മേഖലകളിൽ കുടുങ്ങിയ ഇരകളെ രക്ഷപ്പെടുത്തുന്നതിനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി പ്രത്യേക ബോട്ടുകൾ, മരം മുറിക്കാനുള്ള ഉപകരണങ്ങൾ, പ്രാഥമിക ശുശ്രൂഷ കിറ്റുകൾ എന്നിവ ഇവരുടെ കൈവശമുണ്ടായിരിക്കും. അതിനാൽ തന്നെ ദുരന്തബാധിത മേഖലകളിൽ ഉടനടി കടന്നുചെല്ലാനും ആവശ്യമായ സഹായം എത്തിക്കാനും ഇവർക്ക് കഴിയും.
ബുധനാഴ്‌ച പെയ്‌ത കനത്ത മഴയിൽ മുംബൈയിലും സമീപ പ്രദേശങ്ങളിലും ശക്‌തമായ നാശനഷ്‌ടങ്ങളുണ്ടായി. റോഡുകളിലും റെയിൽ പാതകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. തെക്ക്-പടിഞ്ഞാറൻ മൺസൂൺ മുംബൈ നഗരത്തിൽ എത്തിയതോടെ സബർബൻ ട്രെയിൻ സർവീസുകൾ ഉൾപ്പെടയുള്ള ഗതാഗത സൗകര്യങ്ങളും തടസപ്പെട്ടു.
Read Also: വാക്‌സിനേഷൻ വേഗത്തിലാക്കണം; സാമ്പത്തിക വളർച്ചക്ക് നിർണായകമെന്ന് ധനമന്ത്രാലയം