കൽപ്പറ്റ: ഗൂഡല്ലൂരിനടുത്ത് ദേവർഷോലയിൽ കനത്ത മഴ. ഇന്നലെ പ്രദേശത്ത് പെയ്‌ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഞ്ചിക്കുന്ന്, കുറ്റിമുച്ചി, മാണിക്കല്ലാടി, ചെറുമുള്ളി തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കൂടാതെ, കുറ്റിമുച്ചി അഞ്ചിക്കുന്ന് മുക്കുർ ജങ്ഷനിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷ ഒഴുക്കിൽപ്പെട്ടു മറിഞ്ഞു. യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
മാണിക്കല്ലാടിയിൽ എൻ സജു, വി രാജൻ, കെ രാജൻ, കുട്ടികൃഷ്‌ണൻ, രാസാവ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ ബാബു എന്നയാളുടെ വീട്ടുമുറ്റം സമീപത്തെ തോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. കൂടാതെ പ്രദേശത്തെ ബീനയുടെ വീട്ടിൽ മുറികളിലാകെ ചെളിയും വെള്ളവും നിറഞ്ഞിട്ടുണ്ട്. അതേസമയം, മാണിക്കല്ലാടിയിലെ നിരവധി കർഷകരുടെ വാഴ, നെല്ല്, കപ്പ എന്നിവ വെള്ളത്തിൽ മുങ്ങി.
പന്തല്ലൂർ, ഗൂഡല്ലൂർ, ദേവൻ, ഓവാലി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. അതേസമയം, ഇന്ന് പലയിടങ്ങളിലും തെളിഞ്ഞ കാലാവസ്‌ഥയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയാൽ മാത്രമേ കൃത്യമായി നഷ്‌ടം കണക്കാക്കാൻ സാധിക്കുകയുള്ളു. പ്രദേശങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ സന്ദർശനം നടത്തി.
Most Read: വാഹനാപകടം; ആകാശ് തില്ലങ്കേരിയ്‌ക്കും സുഹൃത്തുക്കൾക്കും പരിക്ക്