കോട്ടയം/ കൊല്ലം: കനത്ത മഴയിൽ കോട്ടയം, കൊല്ലം ജില്ലകളിലും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും റിപ്പോർട് ചെയ്‌തു. കോട്ടയത്തെ എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. രാത്രി 11 മണിയോടെയാണ് ഇവിടെ മഴ തുടങ്ങിയത്. 5 മണി വരെ ഒരേ രീതിയിൽ മഴ തുടർന്നു. പുലർച്ചെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
രണ്ട് വീടുകൾ തകർന്നു. പനന്തോട്ടം ജോസ്, തെന്നി പ്ളാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ അമ്മയ്‌ക്ക് പരിക്കേറ്റു. ബൈപ്പാസ് റോഡും തകർന്നിട്ടുണ്ട്. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. പ്രായമായ സ്‌ത്രീ ഉൾപ്പടെ 7 പേരെയാണ് രക്ഷപ്പെടുത്തിയത്.
4 മണിയോടെ അഗ്‌നി രക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. വീടുകളാകെ ചെളി നിറഞ്ഞ അവസ്‌ഥയിൽ ആണിപ്പോൾ.
കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചെയോടെ പെയ്‌ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആളപായമില്ല
അതേസമയം ഇന്നലെ രാത്രിയിലെ കനത്ത മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. പുലർച്ചെ അപ്രതീക്ഷിതമായാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല.
Most Read: പന്തീരാങ്കാവ് യുഎപിഎ കേസ്; സിപിഎം ഏരിയാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം