ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ കൂടുതൽ വെള്ളമെടുക്കാൻ കഴിയാത്ത അവസ്‌ഥയിലാണ് തമിഴ്‌നാട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2367.44 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ സാഹചര്യത്തിൽ അല്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ അറിയിച്ചു.
ഡാമുകളുടെ ജല നിരപ്പ് നിരീക്ഷിച്ച് വരുകയാണെന്നും ജലനിരപ്പ് കുടുന്നതനുസരിച്ച് വെള്ളം തുറന്നു വിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപുകൾക്കുള്ള ഇടങ്ങൾ കണ്ടെത്താൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മൂന്ന് ദിവസമായി പെയ്യുന്ന ശക്‌തമായ മഴയെ തുടന്ന് നീരൊഴുക്ക് ക്രമാതീതമായി വർധിച്ചിരുന്നു. സെക്കൻറിൽ ഏഴായിരം ഘനയടിയിലധികം വെള്ളം ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. 900 ഘയനടി മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്.
മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68.4 അടിക്ക് മുകളിലാണ് ഇപ്പോൾ . 71 അടിയാണ് പരമാവധി സംഭരണ ശേഷി. ആദ്യഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയതിനാൽ കൂടുതൽ വെള്ളം വൈഗയിലേക്ക് തുറന്നു വിടാൻ കഴിയാത്ത അവസ്‌ഥയിലാണ് തമിഴ്‌നാട്.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾ കോടികളുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചിരുന്നതായി കണ്ടെത്തൽ