തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ശക്‌തമായ മഴയാണ് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ പോലെ തീവ്രമാകില്ലെന്നാണ് കരുതുന്നത്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആയിരിക്കും മഴ ലഭിക്കുക എന്നാണ് റിപ്പോർട്. ഇന്ന് സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആയിരിക്കും മഴയുടെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക.
ഇന്ന് സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.
ആറ് സെന്റിമീറ്റര്‍ മഴ ലഭിച്ച കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കണ്ണൂര്‍, മിനികോയ് എന്നിവിടങ്ങളില്‍ അഞ്ച് സെന്റിമീറ്റര്‍ മഴയും ലഭിച്ചു. അതേസമയം വരും ദിവസങ്ങളില്‍ സംസ്‌ഥാനത്ത് മഴയുടെ അളവ് കുറഞ്ഞേക്കുമെന്നാണ് വിവരം.
കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളോടും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Most Read: ജലനിരപ്പുയർന്നു; പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു