തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം നിർത്താതെ പെയ്‌ത ശക്‌തമായ മഴയിൽ തലസ്‌ഥാന നഗരം ഉൾപ്പടെ ജില്ലയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തമ്പാനൂരിലും റെയിൽവേ സ്‌റ്റേഷനിലും വെള്ളം കയറി. ഇന്ന് മുതൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് കടലിൽ പോകുന്നതും പൂർണമായി വിലക്കിയിട്ടുണ്ട്.
സ്‌മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഓടയുടെ ദിശ മാറ്റിയതാണ് തമ്പാനൂരിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കിഴക്കേകോട്ട, ബണ്ടുകോളനി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി. വേനൽമഴയിൽ പോലും പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായെങ്കിൽ മഴക്കാലത്ത് സ്‌ഥിതി രൂക്ഷമായേക്കുമെന്നാണ് നഗരവാസികളുടെ ആശങ്ക.
നഗരത്തിൽ മാത്രം 94 മില്ലീ മീറ്റർ മഴയാണ് പെയ്‌തത്. വേളി ടൂറിസ്‌റ്റ് വില്ലേജിൽ ഉൾപ്പടെ നിരവധി സ്‌ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി തകരാറിലായി. കടലിൽ പോയവർ ഇന്ന് അർധരാത്രിയോടെ തിരിച്ചെത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, മെയ് 13, 14, 15 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
Also Read: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതം ആയിട്ടില്ല; ശൈലജ ടീച്ചർ